Editorial
ഇലപൊഴിയും കാലമാണ്. പക്ഷേ, നമ്മുടെയാരുടെയും മനസിൽനിന്നു സ്നേഹത്തിന്റെ ഒടുവിലത്തെ ഇലയും വീണിട്ടില്ല. കാരണം, വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നാലു പേർക്കായി അവയവങ്ങൾ പങ്കുവച്ച ആലിൻ ഷെറിൻ ഏബ്രഹാം എന്ന 10 മാസം തികയാത്ത കുഞ്ഞിനെയോർത്ത് മിഴി നനയാത്തവരില്ല. സ്നേഹ-സാഹോദര്യത്തിന്റെ ഒരൊറ്റ ചിറകടിക്കുമുന്നിൽ തികച്ചും വ്യത്യസ്തരായിരുന്ന നാം അലിഞ്ഞുപോയി. ക്രൈസ്തവർ ഇന്നു വലിയനോന്പിലേക്കു പ്രവേശിക്കുകയാണ്. ആലിൻ തുറന്നിട്ട സ്നേഹസംസ്കാരത്തിന്റെ കിളിവാതിൽക്കൽനിന്നാകട്ടെ തുടക്കം. ജാതി-മത-രാഷ്ട്രീയങ്ങളുടെ പേരിലൊന്നും സഹജീവികളെ വെറുക്കാത്ത മനുഷ്യരാകാൻ ആലിൻസ്മരണ സ്നേഹവിഭൂതിയാകട്ടെ.
ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതു.
10 വയസുകാരി ശ്രേയ വൃക്കകളും മൂന്നു മാസം പ്രായമുള്ള ധ്രിയ കരളും സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിന്റെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഏകമകളുടെ നിശ്ചലമായ ദേഹത്തിനടുത്തുനിന്ന് അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളാണ് അരുണും ഷെറിനും. അവർ കേരളത്തിനു കൊടുത്തിരിക്കുന്നത് തങ്ങളുടെ പൊന്നോമനയുടെ അവയവങ്ങൾ മാത്രമല്ല, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പന്ദിക്കുന്ന സുവിശേഷമാണ്. മനുഷ്യത്വത്തിന്റെ മസ്തിഷ്കമരണം ഉറപ്പാക്കുന്ന വിദ്വേഷത്തിന്റെ അപകടകാലത്ത് ഇതിൽപ്പരമൊരു സ്നേഹശസ്ത്രക്രിയയുമില്ല. സുഖം പ്രാപിക്കാൻ നമുക്ക് ഒരവസരംകൂടി ലഭിച്ചിരിക്കുന്നു.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ വിടപറഞ്ഞതെന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. അവളുടെ മാതാപിതാക്കൾ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നു പറഞ്ഞ അദ്ദേഹം ഈ ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. അടുത്തയിടെപോലും മരണത്തെ വെളിച്ചമാക്കി പറന്നകന്നവർ പലരുണ്ട്.
സ്വിമ്മിംഗ്പൂളിൽ കാൽ തെറ്റിവീണ് ഇക്കഴിഞ്ഞ ഡിസംബറിന്റെ നഷ്ടമായി വിടപറഞ്ഞ കോഴിക്കോട്ടെ ഡോ. അശ്വിൻ താത്പര്യപ്പെട്ടിരുന്നതുപോലെ അദ്ദേഹത്തിന്റെ അവയവങ്ങൾ നാലുപേർക്കു പുതുജീവനേകി. അതിനു തൊട്ടുമുന്‍പ് നവംബറിലാണ് വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശി റോസമ്മയുടെ അവയവങ്ങൾ അഞ്ചുപേർക്കു പുനർജന്മമായത്. ഒക്ടോബറിൽ, കോട്ടയം മെഡിക്കല്‍ കോളജില്‍ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ജയിൽ ഓഫീസർ എ.ആര്. അനീഷിന്റെ അവയവങ്ങൾ എട്ടു പേർക്കു പുതുജീവനായി.
നിരവധി മനുഷ്യരും അവരുടെ ബന്ധുക്കളും മറ്റുള്ളവർക്കു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരുപറ്റം മനുഷ്യർ, മറ്റുള്ളവരുടെ ജീവനെടുത്തും വിദ്വേഷം പ്രചരിപ്പിച്ചും കലാപത്തീ പടർത്തിയും സമൂഹമാധ്യമങ്ങളിൽ വിഷം വിതച്ചും നാടുനിരങ്ങുകയാണ്. അവരോടാണ്, അനേകർക്കു ജീവൻ പങ്കുവച്ച് അകാലത്തിൽ ഭൂമിവിട്ട ആലിൻ എന്ന കുഞ്ഞുമാലാഖ മുതൽ നിരവധിപ്പേർ, മനുഷ്യർ ഒരൊറ്റ കുലമാണേ എന്നോർമിപ്പിക്കുന്നത്. മത്സ്യ-മാംസാദികളുടെ സംയമനപട്ടികയിലൊതുങ്ങുന്നതല്ല നോന്പിന്റെ ആത്മാവെന്നുകൂടിയാണ് അതിന്റെ ഉള്ളടക്കം.
“ഇതാ നിങ്ങൾക്കായി മുറിക്കപ്പെട്ട എന്റെ ശരീരം” എന്ന ദൈവസ്നേഹത്തിന്റെ മാഗ്നകാർട്ടയിൽ സ്വന്തം ശരീരംകൊണ്ട് ഒപ്പുവച്ചവരിലെ മാലാഖക്കുഞ്ഞാണ് ആലിൻ ഷെറിൻ. അവളുടെ മരണം സഹജീവികൾക്ക് ഉയിർപ്പായി. കുഞ്ഞേ... വിദ്വേഷത്തിന്റെയീ ഗ്രീഷ്മകാലത്ത്, നിന്റെയോർമയൊന്നുമതി വിഭൂതിയാൽ മുദ്രവയ്ക്കപ്പെട്ട ഈ നോന്പുകാലം ഉത്ഥാനത്തിന്റെ ചിറകിലുയരാൻ.
Editorial
റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഒരു ഹീറോയെ കണ്ടു. പേര് ദീപക് കുമാർ എന്നാണെങ്കിലും വയോധികനായ ഒരു മുസ്ലിം വ്യാപാരിയെ മതത്തിന്റെ പേരിൽ ദ്രോഹിക്കാൻ ശ്രമിച്ച വർഗീയ കോമരങ്ങൾക്കു മുന്നിൽ നെഞ്ചു വിരിച്ചുനിന്ന് അദ്ദേഹം പറഞ്ഞത്, “ഞാൻ മുഹമ്മദ് ദീപക്” (മേരാ നാം മുഹമ്മദ് ദീപക്) എന്നാ
സത്യത്തിൽ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായ നാം ഏറ്റുചൊല്ലിയുപേക്ഷിച്ച ആ പ്രതിജ്ഞ ദീപക് ഒരഗ്നിപരീക്ഷമധ്യേ പുറത്തെടുക്കുകയായിരുന്നു: “എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.”
ഭരണകൂട പിന്തുണയോടെ വർഗീയസംഘങ്ങൾ തട്ടിയെടുക്കുന്ന അവകാശങ്ങൾക്കു മുന്നിൽ നിസഹായനും നിശബ്ദനുമായിപ്പോയ ഒരു വയോധികനെ ചേർത്തുനിർത്തിയ ദീപക്കിനോട് മതേതര ഇന്ത്യ പറയുന്നു, “ഞങ്ങളും ദീപക് ആണ് (ഹമാരാ നാം ഭീ ദീപക് ഹൈ).” അതേ, ഒരു ശിഥില രാഷ്ട്രമല്ല ഇന്ത്യ.
ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം. 70കാരനായ വക്കീൽ അഹമ്മദിന്റെ ‘ബാബാ സ്കൂൾ ഡ്രസ്’ എന്ന കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
കോട്ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരു മാറ്റണമെന്നുമായിരുന്നു ആവശ്യം. ഒരാളുടെ കടയുടെ പേര് മാറ്റാൻ പറയാൻ ആൾക്കൂട്ടത്തിന് അവകാശമുണ്ടോയെന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. അതാണു സ്ഥിതി. ഈ ആവശ്യം ഇവർ മുന്‍പും ഉന്നയിച്ചിരുന്നു.
രാജ്യത്ത് മതേതര-ജനാധിപത്യ ഭരണഘടന സ്ഥാപിതമായ റിപ്പബ്ലിക് ദിനത്തിലും ബജ്രംഗ്ദളുകാരെത്തി വക്കീലിനെ ഭീഷണിപ്പെടുത്തിയതോടെ സമീപത്തെ കടയിലുണ്ടായിരുന്ന ദീപക് കുമാർ വിവരമന്വേഷിച്ചു. ദീപക്കിനെയും അവർ ഭീഷണിപ്പെടുത്തിയെങ്കിലും സമീപത്ത് ജിംനേഷ്യം നടത്തുന്ന അദ്ദേഹം പിന്മാറിയില്ല.
മറ്റുള്ളവർക്കു ബാബ എന്നു കടയ്ക്കു പേരിടാമെങ്കിൽ വക്കീൽ അഹമ്മദിന് എന്താ കുഴപ്പമെന്നു ചോദിച്ചു. മറ്റുള്ളവർ ഹിന്ദുക്കളാണെന്നായിരുന്നു മറുപടി. തുടർന്ന് ബജ്രംഗ്ദളുകാർ ദീപക്കിനോടു പേരു ചോദിച്ചു. അപ്പോഴാണ് അയാൾ തന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, എന്താണു കുഴപ്പമെന്നു ചോദിച്ചത്.
ഇന്ത്യക്കാരെല്ലാം നിയമത്തിനു മുന്നിൽ ഒന്നാണെന്നു പറഞ്ഞുകൊണ്ട് അയാൾ ചെറുക്കാനിറങ്ങിയതോടെ പിൻവാങ്ങിയവർ പിന്നീട് കൂടുതൽ ആളുകളുമായെത്തി ദീപക്കിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു.
ബജ്രംഗ്ദളുകാർക്കെതിരേ മാത്രമല്ല, ദീപക്കിനെതിരേയും പോലീസ് കേസെടുത്തു. പക്ഷേ, സർക്കാരുകളുടെ തിരസ്കാരത്തിന് ബദലായി അദ്ദേഹം മതേതര ഇന്ത്യയുടെ സ്നേഹപുരസ്കാരം ഏറ്റുവാങ്ങിയിരിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദുത്വയുടെ ആക്രമണങ്ങൾ രാജ്യത്ത് പതിവാണെങ്കിലും ഒരു പാർട്ടിയുടെയും മതത്തിന്റെയും പിന്തുണയില്ലാതെ ഒറ്റയ്ക്കൊരാൾ ഇത്തരമൊരു ചെറുത്തുനിൽപ്പു നടത്തുന്നത് ആദ്യമായാണ്.
ദീപക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയവാദികൾ ഉറഞ്ഞുതുള്ളുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പിന്തുണയുമായി വലിയൊരു വിഭാഗം മനുഷ്യരും ജാതി-മതഭേദമില്ലാതെ രംഗത്തു വന്നിട്ടുണ്ട്. ദീപക്കിനെ രാജ്യത്തിന്റെ ഹീറോ എന്നാണ് രാഹുൽ ഗാന്ധി വിളിച്ചത്.
പക്ഷേ, ബിജെപി നേതാക്കളാരും അദ്ദേഹത്തെ അഭിനന്ദിച്ചതായി കണ്ടില്ല. സർക്കാർ പിന്തുണ കൊടുക്കുകയോ അക്രമികളോട് അരുതെന്നു പറയുകയോ ചെയ്തില്ല. എങ്ങനെയാണ് രാജ്യത്ത് വർഗീയത വളരുന്നതെന്നറിയാൻ ഇതൊക്കെ നിരീക്ഷിച്ചാൽ മാത്രം മതി.
കോട്ദ്വാറിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗം വിളിക്കേണ്ടിവന്നു. ബാബ എന്ന പേരിലുള്ള കടയുടെ പേരിൽ മൂന്നു പതിറ്റാണ്ടായി ആർക്കുമൊരു പരാതിയുമില്ലായിരുന്നു. എത്ര അപകടകരമയ സ്ഥിതിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നത്!
പർവതങ്ങൾ, മരുഭൂമികൾ, കടൽ, കായലുകൾ, നദികൾ, ഹരിതവനങ്ങൾ, ചരിത്രമുറങ്ങുന്ന ആരാധനാലയങ്ങൾ, നിരവധി മതങ്ങളിലും ജാതികളിലുമായി സഹവർത്തിത്വത്തോടെ കഴിയുന്ന 140 കോടി മനുഷ്യർ. ഇന്ത്യപോലെ മറ്റൊരു രാജ്യവുമില്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യഭൂമിയിലേക്കു നുഴഞ്ഞുകയറുന്ന തീവ്രവാദികളും ഇഴഞ്ഞുകയറുന്ന വർഗീയവാദികളും നമ്മോട് ആവർത്തിച്ചു പറയുകയാണ് നമ്മൾ ഒന്നല്ല എന്ന്.
പക്ഷേ, ദീപക്കിനെപ്പോലെയുള്ളവർ തിരിച്ചുപറയുന്നു, നമ്മളൊന്നാണെന്ന്. ഇതു വായിക്കുന്നവരും ഏതു പക്ഷത്താണെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. യഥാർഥ രാജ്യസ്നേഹികൾക്കൊപ്പം നിൽക്കാൻ നമുക്കു ബാധ്യതയുണ്ട്.
ഇഷ്ടമുള്ള മതത്തിലും മതേതര രാഷ്ട്രീയത്തിലും വിശ്വസിക്കാനും രാജ്യത്തെവിടെയും ഭയരഹിതരായി സഞ്ചരിക്കാനും പ്രാർഥിക്കാനും ഇഷ്ടമുള്ളതു ഭക്ഷിക്കാനും ചട്ടവിരുദ്ധമല്ലാത്ത വസ്ത്രം ധരിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ള നമ്മുടെ ഇന്ത്യ ഒരു ഗൃഹാതുരത്വമായി മാറരുത്, യാഥാർഥ്യമായി നിലനിൽക്കണം.
ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും അഗ്നിബാധയുടെയും മഹാമാരിയുടെയും കാലത്ത് നാം നിർലോപം പുറത്തെടുത്ത സാഹോദര്യത്തിന്റെ സ്വർണനാണയങ്ങൾ എന്തിനാണിപ്പോൾ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നത്? ദീപക്കിനെപ്പോലെ നമുക്കും അതു നെഞ്ചിലണിയാനാകില്ലേ? അദ്ദേഹത്തിന് എന്തുകൊണ്ടാകും വർഗീയതയെ എതിർക്കാൻ സാധിച്ചത്? ഉറപ്പാണ്, വിചാരത്താലോ വാക്കാലോ പ്രവൃത്തിയാലോ ദീപക് അതിൽ പങ്കെടുക്കുന്നില്ല. രാജ്യസ്നേഹിയാണ് ആ മനുഷ്യൻ; തനിച്ചാക്കരുത്.
Editorial
കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്.
വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്.
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കുമത്രേ. റഷ്യൻ എണ്ണ വാങ്ങിയതിന്റെ ശിക്ഷയായി ചുമത്തിയ 25 ശതമാനം പിഴത്തീരുവയും പിന്‍വലിച്ചേക്കും. ഇതിനു പകരമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റു തടസങ്ങളും "പൂജ്യം' ആക്കി കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിൽ വിട്ടുപോകാൻ പാടില്ലാത്ത കാര്യം, 50ൽനിന്നു (25+25) 18 ശതമാനമായി തീരുവ കുറച്ചത് ആഘോഷിക്കുന്പോൾ, പകരം തീരുവയും പിഴത്തീരുവയും ഏർപ്പെടുത്തുന്നതിനുമുന്പ് ഇതു വെറും 2.5 ശതമാനം ആയിരുന്നെന്നു മറക്കരുത്. അതായത് തർക്കത്തിനു മുന്പുണ്ടായിരുന്നതിന്റെ എഴിരട്ടിയിലധികം. ട്രംപിന്റെ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്താൽ അമേരിക്ക വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. കരാറുകളുടെ പിതാവെന്നും 140 കോടി ജനങ്ങൾക്കു ഗുണകരമെന്നുമൊക്കെയുള്ള സർക്കാർ വിശേഷണങ്ങൾ യാഥാർഥ്യമാണെങ്കിൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്യാൻ എന്താണ് തടസം?
ഇതു കയറ്റിറക്കുമതിക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. അന്തരീക്ഷ മലിനീകരണത്തിന്റെ വിഷപ്പുക ഡൽഹിയെ മൂടിയെങ്കിൽ, ഇന്ത്യ-യുഎസ് കരാറിലെ പുകമറ രാജ്യത്തെയാകെ മൂടുന്നുണ്ട്. അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ വെളിപ്പെടുത്തലുകൾ അതിജീവനപ്പോരാട്ടത്തിലുള്ള ഇന്ത്യൻ കർഷകരെ അസ്വസ്ഥരാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ കാർഷികവിപണി തുറന്നുകൊടുക്കാൻ അമേരിക്കയെ അനുവദിച്ചിട്ടുണ്ടെന്നാണ് റോളിൻസ് പറഞ്ഞത്.
ഇതു ശരിയാണെങ്കിൽ ആപ്പിൾ, വാൽനട്ട്, ബദാം, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണിയിലെത്തും. ഇപ്പോൾതന്നെ ഈ മേഖലയിലെ കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയുടെ പിൻബലമുള്ള അമേരിക്കൻ കർഷകരോടു മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിന്റെ വിശദാംശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. പൊതുവായ ചില ധാരണകൾ നൽകുന്നതിനപ്പുറം പാർലമെന്റിൽ വിശദാംശങ്ങൾ നൽകുകയും ഓരോ മേഖലയും ചർച്ച ചെയ്യപ്പെടുകയും വേണം.
കരാർ ബാധിക്കുന്ന മേഖലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കല്ലാതെ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കുമൊന്നും സമസ്തമേഖലയിലെയും ലാഭനഷ്ടങ്ങൾ വിലയിരുത്താനാകില്ല. അതുകൊണ്ട്, ഈ പുകമറ മാറ്റാൻ വൈകുവോളം ശ്വാസംമുട്ടൽ വർധിക്കുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ ഈ ഒളിച്ചുകളിയൊന്നും ഉണ്ടായിരുന്നില്ല.
കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ കഴന്പില്ലെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. പകരം തീരുവ ഏർപ്പെടുത്തിയത് അമേരിക്കയാണെന്നും അതു പിൻവലിക്കുന്ന പ്രഖ്യാപനവും അവരാണു നടത്തേണ്ടതെന്നുമാണ് ഗോയലിന്റെ ന്യായീകരണം.
പക്ഷേ, വർധിപ്പിച്ച അധികത്തീരുവയിൽനിന്നു അല്പം മാത്രം കുറവ് വരുത്തി മുന്പുണ്ടായിരുന്നതിനേക്കാൾ തീരുവ അമേരിക്ക സ്ഥാപിച്ചെന്നും നമ്മുടെ കാർഷികമേഖലയും വിദേശവിപണിക്കു തുറക്കപ്പെട്ടെന്നും ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഇന്ത്യയെ ഒരു വിധേയരാജ്യത്തിന്റെ പരിവേഷത്തിലാക്കിയെന്നുള്ളത് അദ്ദേഹം മറന്നതല്ല, മറച്ചതാണ്. ഇന്ത്യ-പാക് യുദ്ധമുൾപ്പെടെ താനാണ് നിയന്ത്രിച്ചത് എന്നതുൾപ്പെടെയുള്ള അവകാശവാദങ്ങൾക്കു പിന്നാലെ കരാറിലും ആവർത്തിച്ച അമേരിക്കൻ ഏകപക്ഷീയതയും ഇന്ത്യയുടെ മറുപടിയില്ലായ്മയും ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ്.
റഷ്യൻ എണ്ണ ഇനി ഇറക്കുമതി ചെയ്യില്ലേ, 2.5 ശതമാനത്തിനു പകരം 18 ശതമാനം തീരുവ അംഗീകരിച്ചോ, അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണോ, ഇന്ത്യൻ കാർഷികവിപണി തുറന്നുകൊടുക്കാൻ സമ്മതിച്ചോ, എന്തുകൊണ്ടാണ് സംയുക്ത പ്രസ്താവന നടത്താതെ വിധേയപ്പെട്ടത്, കരാർ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള തടസം എന്താണ്... തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തയുണ്ട്. കരാർ ഇന്ത്യക്കു ഗുണകരമോ ദോഷകരമോ എന്ന് അറിയാനുള്ള ആഗ്രഹത്തിനൊപ്പം സുതാര്യത നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ജനാധിപത്യസമൂഹത്തിന്റെ ആശങ്കകളും രാജ്യത്തു പ്രകടമാണ്.
Editorial
തങ്ങൾക്കു മാത്രം ലാഭവും പങ്കാളികൾക്കു നഷ്ടവുമുണ്ടാകുന്ന വിചിത്ര വ്യാപാരക്കരാറുകൾക്കു കാത്തിരിക്കുന്നവർക്കൊഴിച്ചാൽ പൊതുവെ രാജ്യത്തിനു ഗുണകരമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ. യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ഇന്ത്യ കീഴടങ്ങിയെന്നു പറഞ്ഞ് സിപിഎം ഇതിനെ എതിർത്തിട്ടുണ്ട്. ചൈനയ്ക്കും റഷ്യക്കും എതിർപ്പുണ്ട്.
ഇന്ത്യയും യൂറോപ്പുമായുള്ള ബന്ധം വഷളാക്കരുതെന്നു മുന്നറിയിപ്പു നൽകിയ അമേരിക്കക്കാർക്ക് ആശങ്കയും തന്നിഷ്ടക്കാരനായ ട്രംപിന് രോഷവും ഉണ്ടായേക്കാം. അത് അവരുടെ കാര്യം. കരാറനുസരിച്ച്, ഇന്ത്യയിൽനിന്നു യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതുപോലെ, ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിന് ഇന്ത്യയും ആനുപാതികമായ നികുതിയിളവു നൽകും. കയറ്റുമതി-പിഴ തീരുവകൾ വർധിപ്പിച്ച് മറ്റുള്ളവരുടെ വഴിമുടക്കാനിറങ്ങിയ ട്രംപിനോടു തർക്കിച്ചു സമയം കളയാതെ മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ബൈപാസ് തുറന്നിരിക്കുന്നു.
എല്ലാ വ്യാപാരക്കരാറുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കരാർ, യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ നിലവിൽ വരും. യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ്, അമേരിക്കൻ തീരുവയിൽ കുടുങ്ങിയ തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂറോപ്പിൽ വിപണിയുണ്ടാകും. ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ തൊഴിലുകാരുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും.
സോളാർ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വീസ നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് പഠനച്ചെലവിൽ ഗണ്യമായ കുറവുമുണ്ടാകും. മറുവശത്ത്, യൂറോപ്യൻ സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുകയും കുടിയേറ്റ ലക്ഷ്യമില്ലാത്ത വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടരാനാകുകയും ചെയ്യും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ്, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ യൂറോപ്പ് ഇന്ത്യയിലെത്തിക്കും. യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടിരിക്കുന്ന കരാർ എല്ലാംകൊണ്ടും തികഞ്ഞതാണെന്നല്ല, അത് നമ്മുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടികൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ കരാറും അതിന്റെ അടിയന്തര സാഹചര്യവും സാധ്യതയും വ്യക്തമാണ്.
അതേസമയം, കാർഷികോത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല എന്നു പറയുന്പോൾ, ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ഈ ഉടന്പടി എന്നു കരുതിയാൽ മതി. മറ്റു മേഖലകൾക്ക് കരാറിലൂടെ വഴി തുറക്കുന്പോൾ, കർഷകരോടുള്ള പ്രതിബദ്ധത സർക്കാർ ആഭ്യന്തരമായി പ്രകടിപ്പിച്ചാൽ രാജ്യത്ത് സമഗ്ര മാറ്റമുണ്ടാകും. തങ്ങൾക്കു പങ്കില്ലാത്ത ഏതൊരു കരാറിനെയും എതിർക്കുന്നത് സിപിഎമ്മിന്റെ തനത് രാഷ്ട്രീയമെന്നു നിരീക്ഷിക്കാമെങ്കിലും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കരാർ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് തയാറാവുകയും വേണമെന്ന ആവശ്യം ജനാധിപത്യപരമായി അംഗീകരിക്കേണ്ടതാണ്.
വ്യാപാരത്തിനുവേണ്ടി തുടങ്ങിയ ചർച്ചയ്ക്ക് 18 വർഷത്തിനുശേഷം രാഷ്ട്രീയംകൊണ്ട് ഒപ്പിടേണ്ടിവന്ന ചരിത്രമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റേത്. 2007ൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യൂറോപ്പുമായി തുടങ്ങിവച്ച ചർച്ചകളാണ് 18 വർഷങ്ങൾക്കുശേഷം ഫലമണിഞ്ഞിരിക്കുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ട്രംപിന്റെ അധിക തീരുവകളുടെ അനിശ്ചിതാവസ്ഥ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാന്പത്തികരംഗത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഇത്രവേഗം നടപ്പാകില്ലായിരുന്നു.
അമേരിക്കയുടെ പരന്പരാഗത ജനാധിപത്യ പ്രതിബദ്ധത മാറ്റിവച്ച്, എല്ലാ ബന്ധങ്ങൾക്കും ലാഭ-നഷ്ടങ്ങൾകൊണ്ട് മാർക്കിട്ട, വ്യാപാരികൂടിയായ ട്രംപാണ് ഈ കരാറിനെ രാഷ്ട്രീയ ആയുധമാക്കാൻ ഇന്ത്യയെയും യൂറോപ്പിനെയും നിർബന്ധിതരാക്കിയത്. എല്ലാവരും ഒന്നിച്ചു വളരുക എന്ന നയത്തിൽനിന്നു മാറി അപരിഷ്കൃത ശൈലിയിൽ അമേരിക്ക ഒന്നാമത് എന്ന പൊങ്ങച്ചം ഇതര രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു. ആ വെല്ലുവിളി, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾപ്പെടുന്ന കരാറിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഏറ്റെടുത്തിരിക്കുന്നു.
ഇതു സാധ്യമാക്കുന്നതിനായി വർഷങ്ങളായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒപ്പം, ചർച്ചകൾ തുടങ്ങിവച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരെയും, ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിനു മറക്കാനാകില്ല.
Editorial
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി.
വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ!
തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്. കടിയേറ്റു മരിക്കുന്നവർക്കുവേണ്ടി ഇത്തരക്കാർ ചെറുവിരലനക്കില്ല. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്. കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരന്മാർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. എബിസി നിയമത്തിന്റെ ചുവടു പിടിച്ചാണ് കോടതിവിധികളും വന്നുകൊണ്ടിരുന്നത്. നിയമം കാര്യക്ഷമമാക്കാനുള്ള ഉപദേശത്തിൽ വിധികൾ ഒതുങ്ങി. ഇതിലും ദുരന്തമാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം.
ആയിരക്കണക്കിനു മനുഷ്യർ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങൾക്കു പരിക്കേൽക്കുകയും കാർഷികമേഖല തകരുകയും ചെയ്തിട്ടും, 55 വർഷമായി ഈ നിയമം പരിഷ്കരിച്ചിട്ടില്ല. ഉള്ളതു പറഞ്ഞാൽ, ജാഥയും പ്രകടനങ്ങളുമല്ലാതെ ജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഭരണ-പ്രതിപക്ഷ നേതാക്കൾക്കറിയില്ല ജനങ്ങളുടെ ദുരിതം. നേതാക്കളോടു കാര്യം പറയാൻ പ്രാദേശിക നേതാക്കൾക്കും അണികൾക്കും കഴിവുമില്ല.
അമേരിക്കയില്‍ പ്രതിവർഷം ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധമുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2023ൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അനുമതി കൊടുത്തു; ദയാവധം തന്നെ. പാക്കിസ്ഥാനിൽ സംരക്ഷണനിയമം അപ്രായോഗികമെന്നു കണ്ട് 2021 മുതൽ കൂട്ട ദയാവധം നടത്തുന്നുണ്ട്. തെരുവുകളിലെ 40 ലക്ഷം നായ്ക്കളെ സംരക്ഷിക്കാവുന്നവർ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്താൻ 2024ൽ തുർക്കിയും തീരുമാനിച്ചു. ബ്രിട്ടനിൽ സംരക്ഷിക്കുന്നുമുണ്ട്, ചിലയിടത്ത് പിടികൂടി എട്ടുദിവസത്തിനകം ഉടമ വന്നില്ലെങ്കിൽ കൊല്ലുകയും ചെയ്യും.
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം 2030ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയും മറ്റെല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടതോടെ 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹികളെ സർക്കാർ നിലയ്ക്കു നിർത്തി. അസർബൈജാൻ വെടിവച്ചു കൊന്നാണ് തെരുവുനായ ശല്യം പരിഹരിച്ചത്. സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങി ചില രാജ്യങ്ങൾ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനാൽ തെരുവിൽ അലയുന്നില്ല.
ഇന്ത്യക്ക് സംരക്ഷിക്കാനുള്ള ശേഷിയില്ല, കൊല്ലാനൊട്ടു സമ്മതിക്കുകയുമില്ല; ജനം അനുഭവിച്ചുകൊള്ളണം. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. പക്ഷേ, വിദഗ്ധരല്ല, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വകതിരിവില്ലാത്ത രാഷ്ട്രീയക്കാരും മൃഗസ്നേഹികളുമായിപ്പോയി.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം 118 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കണക്ക്. പരിക്കേറ്റവർ ഇതിന്റെ പതിന്മടങ്ങാണ്. ആറു കോടിയോളം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. ദിവസവും ആയിരങ്ങൾക്കു കടിയേൽക്കുന്നു. നായ്ക്കൾ പെരുകുന്നതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ ഉന്മൂലനം ചെയ്തിരുന്ന കാലത്ത് ജനങ്ങൾക്കു മരണഭീതിയില്ലായിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ മേനകാ ഗാന്ധി മൃഗസംരക്ഷണത്തിന്റെ ചുമതലകൂടിയുള്ള മന്ത്രിയായ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും വരച്ചവരയിൽ നിർത്താൻ അവർക്കു കഴിഞ്ഞു. ആദ്യമായാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നെങ്കിലും തിരിച്ചടി കിട്ടിയത്. ആടിനെയും കോഴിയെയും പാചകം ചെയ്തു രുചിയോടെ ശാപ്പിടുന്ന വീഡിയോ ഇട്ടിട്ട്, തെരുവുനായ്ക്കൾക്കുവേണ്ടി കരയുന്ന പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഇന്ത്യൻ രാഷ്ട്രീയം പ്രഹസനമായിരിക്കുകയാണ്.
പേവിഷബാധയേറ്റ് സെല്ലുകളിൽ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും ആകാതെ നരകിച്ചു മരിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാതെ, തെരുവുനായ്ക്കൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും കവിതയെഴുതുകയും ചെയ്യുന്നവർക്കും അവരെ പേടിച്ചു വാലാട്ടുന്ന ഭരണാധികാരിൾക്കും ചികിത്സയാണ് ആവശ്യം. സുപ്രീംകോടതി മരുന്നു കൊടുക്കുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.
Editorial
ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ദൃശ്യത്തിലെ ആരോപണവിധേയൻ ജീവനൊടുക്കി.
വീഡിയോ ദൃശ്യത്തിലെ സ്പർശനത്തിന്റെ സാഹചര്യവും സ്വഭാവവും ചർച്ചയായതോടെ വ്യാഖ്യാനം സഹിതം പുതിയ വീഡിയോ സ്ത്രീതന്നെ പോസ്റ്റ് ചെയ്തു.
തിരക്കുണ്ടെന്ന് അവർതന്നെ പറയുന്ന ബസിൽ, അറിഞ്ഞോ അറിയാതെയോ നടത്തിയ സ്പർശനത്തിന്റെ നിമിഷദൃശ്യം മാത്രം സ്ലോമോഷനിലാക്കി ആവർത്തിച്ചു കാണിച്ച് സംഭവത്തിന്റെ തീവ്രത കൂട്ടിയിട്ടുമുണ്ട്. ന്യായവും അന്യായവും കോടതി തീരുമാനിക്കട്ടെ.
പക്ഷേ, കുറ്റാരോപിതരോടു പ്രതിഷേധിക്കുകയോ പോലീസിലോ കോടതിയിലോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം ഏകപക്ഷീയ വിചാരണ നടത്തുന്ന, സമൂഹമാധ്യമങ്ങളിലെ ഇത്തരം മാനഭംഗങ്ങളും കമന്റുകളിലൂടെയുള്ള കൂട്ടമാനഭംഗങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന ചോദ്യമുണ്ട്.
പക്ഷേ, ആത്മഹത്യക്കു പ്രേരണയായ ദൃശ്യപ്രചാരണത്തിന്റെ പേരിൽ സ്ത്രീയെ അവരുടെ അതേ ശൈലിയിൽ സൈബർ ആക്രമണത്തിനിരയാക്കുകയല്ല, നിയമത്തിനു മുന്നിലെത്തിക്കുകയാണു വേണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗവും സമൂഹമാധ്യമ ഉള്ളടക്ക നിർമാതാവുമായ സ്ത്രീ, തനിക്കെതിരേ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് കോഴിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരായിരുന്ന ദീപക് എന്ന യുവാവ് ജീവനൊടുക്കിയത്.
യുവതിയുടെ ശരീരത്തില്‍ മനഃപൂര്‍വം മുട്ടിയുരുമ്മി ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദീപക് സൈബര്‍ ആക്രമണത്തിനിരയായി. 18 സെക്കൻഡ് ദൈർഘ്യമുള്ള ആദ്യവീഡിയോയ്ക്കു പകരം യുവാവിന്റെ ആത്മഹത്യക്കുശേഷം ഇറക്കിയ വീഡിയോയിൽ സ്പർശനദൃശ്യങ്ങൾ മാത്രം സ്ലോമോഷനിലാക്കുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അതിൽ പറയുന്നുണ്ടെങ്കിലും ചോദ്യം ചെയ്യുകയോ പ്രതിഷേധിച്ചു സംസാരിക്കുകയോ ചെയ്തതായി ദൃശ്യത്തിലില്ല. ശ്രദ്ധ മുഴുവൻ വീഡിയോ ചിത്രീകരിക്കുന്നതിലാണെന്നു കാണാം.
തൊട്ടുമുന്നിലുണ്ടായിരുന്ന പെൺകുട്ടിയുടെ മുഖവും പെരുമാറ്റവും കണ്ടപ്പോൾ അവൾ അസ്വസ്ഥയാണെന്നു തനിക്കു മനസിലായെന്നും തുടർന്നു വീഡിയോ ചിത്രീകരിച്ചെന്നുമാണ് സ്ത്രീ പറയുന്നത്.
അതിന്റെ ദൃശ്യങ്ങൾ വീഡിയോയിലില്ല. ദീപക് ചേർന്നാണ് നിൽക്കുന്നതെന്നു പറയുന്ന സ്ത്രീ ബസിൽ നല്ല തിരക്കായിരുന്നെന്നും തുടക്കത്തിൽ പറഞ്ഞിരുന്നു. പരിചയമുള്ള പോലീസുകാരനോടു പറഞ്ഞെന്നു വ്യക്തമാക്കിയെങ്കിലും സ്ത്രീ കേസ് കൊടുത്തിരുന്നില്ലെന്നാണ് അറിഞ്ഞത്.
മറ്റേതൊരു ആരോപണത്തെക്കാളും ഗൗരവതരമാണ് ലൈംഗികാരോപണങ്ങൾ. അതു കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. കോടതികൾ പല മുന്നറിയിപ്പുകളും ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് 2025 ജൂലൈയിൽ പറഞ്ഞിരുന്നു.
കുറ്റമുക്തനാക്കിയാലും ഇത്തരം കേസുകൾ ജീവിതത്തെയാകെ ബാധിക്കുമെന്നും ജീവിതത്തിലൊരിക്കലും ആ കറ കഴുകിക്കളയാനാകില്ലെന്നും കോടതി അന്നു നിരീക്ഷിച്ചിരുന്നു. ബലാത്സംഗ കേസുകളിൽപോലും യാഥാർഥ്യം ഇതായിരിക്കേ, ബസിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുള്ള സ്പർശനത്തിന്റെ പേരിൽ എടുത്ത വീഡിയോ പ്രചരിപ്പിക്കുന്നതും മറ്റൊരു മാനഭംഗമാണ്.
അത്തരം വീഡിയോകളിലെ സഭ്യമല്ലാത്തതും വ്യക്തിഹത്യ ഉറപ്പാക്കുന്നതുമായ കമന്റുകൾ സ്ഥിതി ഗുരുതരമാക്കുന്നു. നിയമവ്യവസ്ഥയുടെ പകരം സംവിധാനമായി സമൂഹമാധ്യമങ്ങളെ പ്രതിഷ്ഠിക്കാനാകില്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരം വർധിപ്പിക്കാൻ ആളുകൾ എന്തും ചെയ്യാൻ മടിക്കാത്ത കാലത്ത് വ്യക്തിഹത്യകളുടെ ദൂരവ്യാപക ഫലങ്ങൾ അപക്വമതികളെ പഠിപ്പിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
എത്രവലിയ കുറ്റവാളിക്കെതിരേയാണെങ്കിലും വാദി സ്വന്തമായി കുറ്റപത്രം തയാറാക്കി, പരസ്യവിചാരണ നടത്തി, ആൾക്കൂട്ട ആക്രമണത്തിനും ആത്മഹത്യക്കും കൊലപാതകത്തിനും വരെ ആളുകളെ വിട്ടുകൊടുക്കുന്ന സമൂഹമാധ്യമ കംഗാരുക്കോടതികൾ നീതിന്യായ സംവിധാനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കുകയാണ്.
ഒന്നുറപ്പ്; നിയമവ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്ന ഈ സമൂഹമാധ്യമ സദാചാര ഗുണ്ടായിസത്തെ നിർവചിച്ചില്ലെങ്കിൽ അതു സ്ത്രീശക്തീകരണത്തെയും ചെറുത്തുനിൽപ്പുകളെയും ദുർബലപ്പെടുത്തുകയും സംശയനിഴലിലാക്കുകയും ചെയ്യും.
Editorial
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ചില നടപടികൾ എടുക്കുന്നുണ്ടെന്നു വരുത്താനെങ്കിലും സർക്കാർ ശ്രമിച്ചത് ആശാവഹമാണ്. പക്ഷേ, ദുരൂഹത വിട്ടൊഴിയുന്നില്ല. കമ്മീഷന്റെ ഒരു ശിപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാകാം ‘സൺഡേ സ്കൂൾ ക്ഷേമനിധി’ എന്ന ആശയം പരിഗണനയ്ക്കെടുത്തത്. ഇക്കാര്യത്തിൽ ജനുവരി 16നകം അഭിപ്രായം അറിയിക്കണമെന്ന് ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഇതുവരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, അവ്യക്തതയുടെ ഇരുട്ടിലും ദുർവ്യാഖ്യാന സാധ്യതകളുടെ മഴയിലും നിന്ന് പ്രതികരിക്കേണ്ടതില്ലെന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈ നിലപാട് ക്രിയാത്മക മനോഭാവത്തോടെ ഉൾക്കൊള്ളുകയും വൈകിയ വേളയിലെങ്കിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുതാര്യ നടപടികളിലേക്കു കടക്കാൻ സർക്കാർ തയാറാകുകയും വേണം. ആശയക്കുഴപ്പമുണ്ടാക്കരുത്.
2020 നവംബർ അഞ്ചിന് നിയോഗിക്കുകയും 2023 മേയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിച്ചതെങ്കിലും രണ്ടര വർഷത്തിനു ശേഷവും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം; ക്രൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല.
എന്നിട്ടും വരൂ, അഭിപ്രായം പറയൂ എന്നു നിർബന്ധിക്കുന്നത് വിചിത്ര നടപടിയാണ്. അതിലേറെ വിചിത്രമാണ്, റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള അറിയിപ്പ്. മറുവശം കേൾക്കാനുള്ള വിമുഖതയെ സൂചിപ്പിക്കുന്ന ‘മൻ കി ബാത്’കളുടെ പതിപ്പുകളാണിത്. സൺഡേ സ്കൂൾ ക്ഷേമനിധി പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അറിയാത്ത ഒന്നിനെക്കുറിച്ച് അഭിപ്രായം പറയുക അസാധ്യമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിലിന്റെ പ്രതികരണം ഇത്തരുണത്തിലാണ്. ക്രൈസ്തവസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൗതുകവസ്തുക്കൾകൊണ്ട് ചെക്ക് പറയുന്നത് സ്വീകാര്യമല്ല.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29നു ചേർന്ന യോഗത്തിലാണ് കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണമെന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സഭകളോട് ആവശ്യപ്പെട്ടത്.
കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചെന്നപോലെ നിർദിഷ്ട ക്ഷേമനിധിയുടെ വിശദാംശങ്ങളും ക്രൈസ്തവർക്ക് അറിയില്ല. മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെക്കുറിച്ചൊക്കെ ദുരൂഹതയാണ്. പിന്നെങ്ങനെയാണ് അഭിപ്രായം പറയുന്നത്? രണ്ടാമത്തെ കാര്യം, കത്തോലിക്കാ സഭയിലെ വിശ്വാസപരിശീലനം ഒരു ജോലിയോ തൊഴിലോ ആയി സഭ കരുതിയിട്ടില്ലാത്തതിനാൽ വേതനമോ പാരിതോഷികമോ സ്വീകരിക്കുന്നുമില്ല.
സുവിശേഷപ്രഘോഷണ ദൗത്യത്തിൽ പൂർണമനസോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ. മതപഠനം, മതങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വമായതിനാൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന സഭാ നിലപാട് മതേതര സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ്. ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യണമെങ്കിൽപോലും പദ്ധതിയെക്കുറിച്ച് അറിയണം. അതൊക്കെ ഒഴിവാക്കി തെരഞ്ഞെടുപ്പിനു മുന്‍പ് തിടുക്കത്തിൽ ഓർഡിനൻസിലൂടെ ക്ഷേമനിധി നടപ്പാക്കരുത്.
ഇതൊക്കെയാണെങ്കിലും ക്രൈസ്തവസമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് സർക്കാരിനു മിണ്ടാട്ടമില്ല. ദയവായി ആദ്യം ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടൂ. സഭകൾക്ക് അതൊന്നു വായിക്കാനും ചർച്ച ചെയ്യാനും ഇത്തിരി സമയം അനുവദിക്കൂ. റിപ്പോർട്ടിലെ 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്.
പക്ഷേ, അവ ഏതൊക്കെയാണെന്ന് ക്രൈസ്തവർക്കുപോലും കണ്ടെത്താനാകുന്നില്ല. എന്തൊരവസ്ഥയാണിത്! റിപ്പോർട്ടും പുറത്തുവിടുന്നില്ല. എത്ര ദുരൂഹമാണിത്! സർക്കാർ ആരെയോ ഭയപ്പെടുന്നു എന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഭരണഘടനയെയോ മതേതരത്വത്തെയോ വെല്ലുവിളിക്കുന്ന ഒരു മതനിയമമോ ആനുകൂല്യമോ ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് സംസ്ഥാന സർക്കാരിനെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. ക്ഷേമനിധിയായാലും നൊബേൽ സമ്മാനമായാലും അർഹതയില്ലാത്തതൊന്നും ക്രൈസ്തവർ കൈപ്പറ്റുകയുമില്ല.
Editorial
മാസങ്ങൾ നീണ്ട തർക്കവും വ്യവഹാരങ്ങൾക്കു ചെലവഴിച്ച ലക്ഷങ്ങളും എഴുതിത്തള്ളി സർക്കാരും ഗവർണറും വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്തി. ഇതു നേരത്തേ ആയിരുന്നെങ്കിൽ സർക്കാരിന്റെ സമയവും ജനങ്ങളുടെ പണവും ലാഭിക്കാമായിരുന്നു.
എടുത്തുപറയാൻ രണ്ടു കാര്യങ്ങളാണുള്ളത്. ഒന്നാമത്, സംസ്ഥാനത്തിന്റെ നിയമനാവകാശം സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ പോരാട്ടമെങ്കിൽ വിട്ടുവീഴ്ചയിലൂടെ അതു പാളി. രണ്ടാമത്തെ കാര്യം, നടപടിക്രമങ്ങളിലെ ന്യൂനതകളെ അവസരമാക്കി വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അവകാശം കവരാൻ കേന്ദ്ര നോമിനിയായ ഗവർണർ ശ്രമിച്ചത് ജനാധിപത്യപരമല്ല.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പെരുമാറ്റത്തിലെ സമാനതകൾ പരിശോധിച്ചാൽ കേരള ഗവർണറുടേതും വ്യക്തിപരമായ വാശികൾക്കപ്പുറം കേന്ദ്രതാത്പര്യങ്ങളുടെ നടത്തിപ്പു മാത്രമാണെന്നു കാണാം.
ലക്ഷ്യങ്ങളും പരിണതഫലങ്ങളും ഒന്നല്ലെങ്കിലും കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുന്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ് സമകാലിക ഇന്ത്യയിലെ സ്വതന്ത്ര വിദ്യാഭ്യാസം.
സുപ്രീംകോടതി വരെ എത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ താത്പര്യപ്രകാരം, ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിലും, സർക്കാരിന്റെ താത്പര്യപ്രകാരം ഡോ. സജീവ് ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിലും വിസിമാരായി നിയമിക്കാൻ തീരുമാനമായത്.
ഇനിയും തീരുമാനിച്ചില്ലെങ്കിൽ നേരിട്ടു നിയമനം നടത്തുമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തോടെയാണ് വെടിനിർത്തൽ. വിസി നിയമനങ്ങളിൽ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നതും മുൻ സുപ്രീംകോടതി വിധികൾക്കു വിരുദ്ധമായി കോടതി സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അനുചിതമാണെന്നു ഗവർണർ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
പക്ഷേ, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ അവകാശങ്ങൾ എന്തു കാരണത്താലായാലും കവരുന്നത് അനുചിതമാണെന്ന് അദ്ദേഹം കരുതുന്നുമില്ല.
എൻഡിഎ സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കുന്നതും സ്കൂളുകളിൽ ചരിത്രപാഠങ്ങൾ തിരുത്തിയെഴുതുന്നതുമൊക്കെ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
സർവകലാശാലകളുടെ നിയന്ത്രണമുള്ള യുജിസിക്കും സാങ്കേതികവിദ്യാഭ്യാസ ചുമതലയുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ടീച്ചേഴ്സ് എഡ്യുക്കേഷന്റെ ചുമതലയുള്ള നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനുമൊക്കെ പകരം ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സ്ഥാപിക്കുന്ന ‘വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠൻ ബിൽ -2025’ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ചതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിടേണ്ടിവന്നു. രാഷ്ട്രപതി നിശ്ചയിക്കുന്ന അധ്യക്ഷനോ അധ്യക്ഷയോ ആയിരിക്കും കമ്മീഷന്റെ തലപ്പത്ത്.
വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം പടിപടിയായി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്കു ചുരുക്കുകയാണെന്ന ആരോപണത്തെ ഇതു ബലപ്പെടുത്തും. വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർമാർക്ക് സമീപകാലത്ത് അമിത താത്പര്യമുണ്ടായതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. കേന്ദ്രത്തിന്റെ മൗനവും വാചാലം.
സർവകലാശാലകളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ സംസ്ഥാനങ്ങൾ പരാജയപ്പെടുന്നുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സ്വാതന്ത്ര്യത്തിൽ കക്ഷിരാഷ്ട്രീയം പിടിമുറുക്കുന്നത് കേരളത്തിലും വിദ്യാഭ്യാസ നിലവാരത്തെ തകർത്തു. രാഷ്ട്രീയാതിപ്രസരവും അക്രമങ്ങളും വിദ്യാർഥികളെ അകറ്റിയിട്ടുമുണ്ട്.
സമാന്തരമായി വിദേശ സർവകലാശാലകൾ തുറന്ന് വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്തു. ഒരു വിഭാഗം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്കും പോയി. സർവകലാശാലകളുടെ മികച്ച റാങ്കിംഗ് പരസ്യങ്ങളൊന്നും ഇത്തരം യാഥാർഥ്യങ്ങളെ അതിജീവിക്കാൻ പര്യാപ്തമല്ല.
മറുവശത്ത്, സർക്കാരുകളുടെ തീരുമാനങ്ങളിലെ രാഷ്ട്രീയാതിപ്രസരവും മാനദണ്ഡങ്ങളിലെ പിഴവുമൊക്കെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ പിടിവള്ളിയാക്കുകയാണ്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള കമ്മിറ്റികളില്‍ യുജിസി പ്രതിനിധികൂടി വേണമെന്നായിരുന്നു തമിഴ്നാട് ഗവര്‍ണർ ആർ.എൻ. രവിയുടെ ആവശ്യം.
കേന്ദ്രത്തിനു മേൽക്കൈ ഉറപ്പാക്കുകയാണു ലക്ഷ്യം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആയാലും ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര അർലേക്കറായാലും രോഷത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഭാഷ ഒരേ അർഥത്തിലാണ്.
തങ്ങളെ നിയമിച്ചവരുടെ ഇടുങ്ങിയ താത്പര്യങ്ങൾക്കപ്പുറം സർവകലാശാലകളുടെ അന്തസ് ഉയർത്താൻ വൈസ് ചാൻസലർമാർക്കു കഴിഞ്ഞാൽ, പഠിക്കാൻ വരുന്ന വിദ്യാർഥികൾക്കു ഗുണകരമാകും. വരുന്ന തലമുറയിൽ രൂപപ്പെടേണ്ട പൗരബോധവും സ്നേഹവും സഹിഷ്ണുതയും പ്രതികരണശേഷിയുമാകണം സർവകലാശാലകളുടെ രാഷ്ട്രനിർമിതി.
രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയുള്ള താത്പര്യസംരക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ല. പുതിയ വൈസ് ചാൻസലർമാർ പുതിയൊരു പാത തുറന്നാൽ കൊടിഭാരമുപേക്ഷിക്കാൻ ധൈര്യമുള്ളവർ പിന്നാലെ വരും. ഉന്നതവിദ്യാഭ്യാസത്തിലെ അധമവ്യാപാരങ്ങൾക്ക് അറുതിയാകട്ടെ.
Editorial
ഇന്ത്യയിലെ ഗ്രാമജീവിതത്തിന്റെ നടു നിവർത്തിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അഴിച്ചുപണിയുന്നു. ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ചില നല്ല നടപ്പുകൾ ഉണ്ടെങ്കിലും അടിത്തറ മാന്തി.
ഗ്രാമസ്വരാജ് എന്ന തത്വത്തിലൂടെ ഗ്രാമങ്ങളുടെ ശക്തീകരണം സ്വപ്നം കണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽനിന്നു വെട്ടുന്നതിന്റെ സുഖം ബിജെപിക്കല്ലാതെ എല്ലാവർക്കും ആസ്വദിക്കാനാകില്ല.
മറ്റൊന്ന്, പദ്ധതിയുടെ സാന്പത്തികച്ചെലവിന്റെ 40 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിൽ വച്ചു എന്നതാണ്. അതായത്, ദരിദ്രരുടെ ഉന്നമനത്തിൽനിന്ന് കേന്ദ്രം തന്ത്രപൂർവം ഒരു ചുവടുകൂടി പിന്മാറിയിരിക്കുന്നു.
പദ്ധതിയിലെ ചില്ലറ പരിഷ്കരണങ്ങൾകൊണ്ട് മാരക പ്രഹരങ്ങളുടെ ശേഷി കുറയ്ക്കാനാകുമെന്നു ബിജെപി കരുതുന്നുണ്ടാകും. അല്ലെങ്കിൽ അധികാരം തങ്ങളുടെ കൈയിലാണെന്ന ചിന്തയാകാം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയെ പുറത്താക്കാൻ ആദ്യമൊരു ഭീതിയുണ്ടായിരുന്നിരിക്കാം. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നാണ് ആദ്യം പുറത്തുവന്ന പേര്.
പക്ഷേ, തിങ്കളാഴ്ച ലോക്സഭാംഗങ്ങൾക്കു പരിശോധനയ്ക്കായി നൽകിയ ബില്ലിൽ ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി. വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് പുതിയ പേര്.
ചുരുക്കപ്പേര് വിബി ജി റാം ജി. ചുരക്കപ്പേര് കൂട്ടിവായിക്കുന്പോൾ റാം എന്നാകുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരു കാര്യത്തിൽ ആശ്വസിക്കാം. ഗോഡ്സെ വീഴ്ത്തിയ ഗാന്ധിജി ഒടുവിലുച്ചരിച്ചത്, തന്റെ ആത്മീയ പിൻബലമായിരുന്ന രാമനാമമായിരുന്നല്ലോ.
രാഷ്ട്രപിതാവിന്റെ പേര് വെട്ടിമാറ്റിയ മന്ത്രിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ചരിത്രം രേഖപ്പെടുത്തുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞത്. പക്ഷേ, അതു ചൗഹാന്റെ മാത്രം തീരുമാനമല്ലല്ലോ!
2005ൽ യുപിഎ സർക്കാരാണ് ഗ്രാമീണജീവിതത്തെ കൈപിടിച്ചുയർത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. 2009ൽ മൻമോഹൻ സിംഗ് സർക്കാർ മഹാത്മാഗാന്ധിയുടെ പേരുകൂടി ചേർത്തു. 100 ദിവസത്തെ തൊഴിൽ ഉറപ്പായിരുന്നു.
പാവങ്ങളുടെയും സ്ത്രീകളുടെയും ജീവിതത്തിന് ഇത്ര അന്തസ് ഉറപ്പാക്കിയ മറ്റൊരു പദ്ധതിയുമില്ല. ഏതാനും വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയോടുള്ള എൻഡിഎ സർക്കാരിന്റെ നിസഹകരണം ശ്രദ്ധേയമായിരുന്നു. തൊഴിൽദിനങ്ങൾ കുറച്ചെന്നും ഫണ്ട് യഥാസമയം നൽകിയില്ലെന്നുമൊക്കെ ആരോപണങ്ങളുണ്ടായിരുന്നു.
പദ്ധതിയുടെ സ്വാധീനം വലുതാണെന്നും ഇല്ലാതാക്കുന്നത് ആത്മഹത്യപരമാണെന്നും കേന്ദ്രത്തിനറിയാം. ആളുകളെ ആകർഷിക്കാൻ തൊഴിൽദിനം 100ൽനിന്ന് 125 ആക്കി. പക്ഷേ, പദ്ധതിയുടെ ചെലവ് പൂർണമായും വഹിച്ചിരുന്ന കേന്ദ്രം 40 ശതമാനം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മാത്രം സംസ്ഥാന വിഹിതം 10 ശതമാനമായിരിക്കും. പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്.
ഇപ്പോൾതന്നെ സാന്പത്തിക പരാധീനതകളിൽ ഉഴലുന്ന സംസ്ഥാനങ്ങൾ ഇതെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നു കണ്ടറിയേണ്ടതുണ്ട്. അപ്പോൾ 125 ദിവസമാക്കിയെന്ന ബഹുമതി കൈക്കലാക്കുന്നതിനൊപ്പം, പദ്ധതി അവതാളത്തിലായാൽ സംസ്ഥാനത്തിന്റെ തലയിലാക്കുകയും ചെയ്യാം.
വിഹിതം സംസ്ഥാനങ്ങൾ നൽകണമെങ്കിലും മേൽനോട്ടം ഫലത്തിൽ കേന്ദ്ര ഗ്രാമീൺ റോസ്ഗാർ ഗാരന്റി കൗൺസിലിന്റെ പിടിയിലായിരിക്കും. സംസ്ഥാന ഗ്രാമീൺ റോസ്ഗാർ ഗാരന്റി കൗൺസിൽ ഇല്ലെന്നല്ല.
പുതിയ നിയമത്തിലെ ചില നിബന്ധനകൾ ഗുണകരവുമാണ്. ജലസുരക്ഷ ഉറപ്പാക്കുന്ന, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന, ഉപജീവന സൗകര്യങ്ങൾ വികസിപ്പിക്കുന്ന, കാലാവസ്ഥ സംരക്ഷിക്കുന്ന ജോലികൾക്കു മുൻഗണനയുണ്ട്.
ഇപ്പോൾ ജോലിക്കുവേണ്ടി ജോലി ചെയ്യുന്നതും കക്ഷിരാഷ്ട്രീയ ഇടപെടലുണ്ടാകുന്നതും സമയം പാഴാക്കുന്നതുമൊക്കെ യാഥാർഥ്യങ്ങളാണ്. പക്ഷേ, അവ തിരുത്താൻ രാഷ്ട്രീയ ഇച്ഛാശക്തി മതി. പുതിയ നിയമം, ഗാന്ധിജിയെ ഇറക്കിവിടാനും സാന്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാനും അതേസമയം പ്രശസ്തി കൈവിടാതിരിക്കാനും മാത്രമാണെന്ന സൂചനകളേ കാണുന്നുള്ളൂ.
പരോക്ഷമായി രാഷ്ട്രപിതാവിനോടും പ്രത്യക്ഷമായി പ്രഥമ പ്രധാനമന്ത്രിയോടും ബിജെപി നിന്ദാപരമായ നിലപാടിലാണെന്ന ആരോപണത്തെ പുതിയ നീക്കം ബലപ്പെടുത്തുന്നുണ്ട്. അതുപോലെ, മുൻ സർക്കാരുകളുടെ നല്ല പദ്ധതികളൊക്കെ പേരുമാറ്റി സ്വന്തമാക്കിയിട്ടുമുണ്ട്.
നിർമൽ ഭാരത്-സ്വച്ഛഭാരത് അഭിയാൻ, ഇന്ദിരാ ആവാസ് യോജന-പ്രധാൻ മന്ത്രി ആവാസ് യോജന, ചേരി നിർമാർജനത്തിനുള്ള രാജീവ് ആവാസ് യോജന-സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിംഗ്, നാഷണൽ ഇ ഗവേണൻസ് പ്ലാൻ- മെയ്ക്ക് ഇൻ ഇന്ത്യ (ആത്മനിർഭർ ഭാരത്) ഇങ്ങനെ നിരവധി പദ്ധതികൾ.
ഈ അപകർഷതാബോധത്തിന്റെ തുടർച്ചയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നതെന്നും വ്യാഖ്യാനിക്കപ്പെടും. കണക്കുകളനുസരിച്ച്, രാജ്യത്തെ വരുമാനത്തിന്റെ 58 ശതമാനവും വെറും 10 ശതമാനത്തിന്റെ കൈയിലാണ്. ബാക്കി 90 ശതമാനത്തെ ഉയർത്തുന്ന പദ്ധതികളിലൊന്നായിരുന്നു തൊഴിലുറപ്പ്.
അതിലൂടെ റേഷൻ വാങ്ങുന്ന 15.4 കോടി ആളുകളും അവരുടെ കുടുംബങ്ങളുമുണ്ട്. അവർക്കു കഞ്ഞിയും റൊട്ടിയും കൊടുക്കാൻ പഴയതുപോലെ തങ്ങൾക്കു പറ്റില്ലെന്ന കേന്ദ്രനിലപാട് നിർഭാഗ്യകരമാണ്. ചെയ്യുന്നത് ജനദ്രോഹമല്ലെന്നും നന്മയാണെന്നുമുള്ള ബോധ്യമുണ്ടായിരുന്നെങ്കിൽ, ബിഹാർ തെരഞ്ഞെടുപ്പിനുമുന്പ് ഇതിനുള്ള ധൈര്യം കാണിക്കുമായിരുന്നു. വോട്ട് ധ്രുവീകരണങ്ങൾ ദരിദ്ര ഭൂരിപക്ഷങ്ങൾക്കുവേണ്ടി ആയിരുന്നെങ്കിൽ!
Editorial
ജോർജ് ഫ്ലോയ്ഡിനെ മറന്നോ? കടയിൽ 20 ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് 2020 മേയിൽ അമേരിക്കയിലെ മിനസോട്ടയിൽ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കറുത്ത വർഗക്കാരൻ! “എനിക്കു ശ്വാസം മുട്ടുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്ന ജോർജിന്റെ മരണഫ്രെയിം കണ്ട ലോകം ജനാധിപത്യ അമേരിക്കയിലെ വർണവെറിയെയും ഭരണകൂട അതിക്രമങ്ങളെയും ചോദ്യംചെയ്തു.
പക്ഷേ, ഇതാ ജനാധിപത്യത്തിന്റെ ആൽബത്തിലെ ഈ കറുത്ത ചിത്രം ഇന്ത്യയിലേതാണ്. മാരക വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം സമരത്തിനെത്തിയവരിലൊരാളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ കൈകൊണ്ടു നിലത്തു തലയമർത്തിപ്പിടിച്ച് ഇരിക്കുന്ന പോലീസുകാരന്റെ ഫോട്ടോ. പറഞ്ഞുവരുന്നത്, വായുമലിനീകരണത്തെക്കുറിച്ചല്ല, പ്രതിഷേധങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ മലിനീകരണത്തെക്കുറിച്ചാണ്.
പ്രതിപക്ഷത്തെ കാണാതായതോടെയാണ് രാജ്യത്തു പലയിടത്തും കർഷകർക്കും വിദ്യാർഥികൾക്കും ആശമാർക്കുമൊക്കെ സമരത്തിനിറങ്ങേണ്ടിവന്നത്. കർഷകരുടേതൊഴികെ ഏതാണ്ടെല്ലാം അടിച്ചമർത്തപ്പെട്ടു. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, സർക്കാരുകൾ അതിനെ കൈകാര്യം ചെയ്യുന്നത് ഏകാധിപത്യ രീതിയിലായിരിക്കുന്നു. പ്രതിപക്ഷത്തെക്കുറിച്ചാണെങ്കിൽ, നിർജീവമല്ലെന്നു വേണമെങ്കിൽ പറയാം. പക്ഷേ, സജീവമല്ലെന്ന് ഉറപ്പായും പറയാം. ഇന്ത്യ ഗേറ്റിലെ ഫോട്ടോയിൽ പലതും തെളിയുന്നുണ്ട്.
ഡൽഹിയിലെ ഭയാനകമായ വായുമലിനീകരണത്തെക്കുറിച്ച് ‘ഇന്ത്യയെന്ന പുകപ്പുര’ എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 13ന് ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. വായുമലിനീകരണം മൂലം ആഗോളതലത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം പേർ മരിക്കുന്പോൾ അതിൽ 17.2 ലക്ഷവും ഇന്ത്യയിലാണെന്ന റിപ്പോർട്ടുകളും അതിൽ ചൂണ്ടിക്കാണിച്ചിരുന്നു. മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ മാസങ്ങളായി ഡൽഹിയിൽ അത് ഏകദേശം 400 ആണ്. പ്രതിപക്ഷമായ ‘ഇന്ത്യ’ മുന്നണി ഏറ്റെടുക്കേണ്ടിയിരുന്ന വിഷയമായിരുന്നു അത്.
പക്ഷേ, കോൺഗ്രസും ആം ആദ്മിയും ചില വഴിപാടുസമരങ്ങൾ നടത്തിയതൊഴിച്ചാൽ ഉത്തരവാദിത്വം നിർവഹിച്ചില്ല. അവരുടെ ഒഴിവിലാണ് ജനങ്ങൾക്കു സംഘടനകളുടെയോ താത്കാലിക സംവിധാനങ്ങളുടെയോ കീഴിൽ സമരത്തിനിറങ്ങേണ്ടിവന്നത്. ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ‘ദില്ലി കോ-ഓർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയുടേതായിരുന്നു.
ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ പങ്കെടുത്ത ആ സമരം മാവോവാദി ബന്ധത്തിന്റെ പേരിൽ വിവാദത്തിലായിക്കഴിഞ്ഞു. പോലീസിനെതിരേ പെപ്പർ സ്പ്രേ ഉപയോഗിച്ചതും മാവോ നേതാവിന്റെ പേര് പ്ലക്കാർഡിൽ എഴുതിയതുമാണ് കാരണം. ഉള്ളതായാലും ഇല്ലാത്തതായാലും പ്രതിഷേധക്കാരെ വലിച്ചിഴച്ചതിനും ഒരാളെ നിലത്തിട്ടു ശ്വാസംമുട്ടിച്ചതിനും വായുമലിനീകരണത്തിനും മുകളിൽ മാവോ ബന്ധം പ്രതിഷ്ഠിച്ചേക്കാം. മാവോബന്ധമില്ലാത്ത ‘ശുദ്ധ പ്രതിപക്ഷം’ അല്ലലില്ലാത്ത വൈറ്റ് കോളർ രാഷ്ട്രീയം തെരഞ്ഞെടുക്കുകയും ചെയ്തു.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, ഇന്ത്യൻ ജനാധിപത്യം രണ്ടു സ്വഭാവങ്ങളിലേക്കു ചുരുങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്പോൾ ഫാസിസ്റ്റും പ്രതിപക്ഷത്തിരിക്കുന്പോൾ ഫാസിസ്റ്റ് വിരുദ്ധവുമാകുന്ന സ്ഥാനാധിഷ്ഠിത സ്വഭാവം. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കു പിന്തുണ നൽകിയാലേ ഫണ്ട് അനുവദിക്കൂ എന്നു പറഞ്ഞത്, മഹാരാഷ്ട്ര എൻഡിഎ സർക്കാരിലെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറാണ്.
നാളെ ഭരണത്തിൽനിന്ന് പുറത്താകുകയും മറ്റൊരാൾ ഇതു പറയുകയും ചെയ്താൽ അദ്ദേഹം ഇതിനെ ഭരണകൂട ഫാസിസമെന്നു വിളിച്ചുകളയും. കേരളത്തിൽ ഏറ്റവും വരുമാനം കുറഞ്ഞ ആശമാർ തുച്ഛ വേതനവർധനയ്ക്കുവേണ്ടി നടത്തിയ സമരത്തെ ചവിട്ടിയരച്ചത് സിപിഎമ്മിന്റെ സർക്കാരാണ്. അതിലും മാവോ ബന്ധം ആരോപിക്കപ്പെട്ടിരുന്നു.
പക്ഷേ, ബിജെപി സർക്കാർ നടപ്പാക്കിയതും 40 കോടി തൊഴിലാളികളെ ബാധിക്കുന്നതുമായ തൊഴിൽ നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്പോൾ ആശമാരുടെ മുഖം അവസരവാദത്തിനു തടസമല്ല. പ്രതിപക്ഷത്തിന്റേതല്ലാത്തതിനാൽ ന്യായമായ സമരങ്ങൾപോലും അടിച്ചമർത്തപ്പെടാൻ സാധ്യതയേറി. ഇന്ത്യ ഗേറ്റിൽ മാത്രമല്ല, നിയമസഭാ ഗേറ്റുകളിലൊക്കെ ഈ കഴുത്തുഞെരിക്കൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടത്ത് അവർ ഭരിക്കുന്നവരായിരിക്കും. മറ്റൊരിടത്ത് പ്രതിപക്ഷവും.
നിരാശാഭരിതമായൊരു ഉപസംഹാരത്തിന്റെ സ്ഥിതി രാജ്യത്തില്ല. പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുന്നു എന്നതുപോലെ പ്രധാനമാണ്, ഭരണകൂടങ്ങളെ ചെറുക്കാൻ ധൈര്യമുള്ള വിദ്യാർഥികളും സ്ത്രീകളും കർഷകരും തൊഴിലാളികളും വ്യക്തികളും ബാക്കിയുണ്ട് എന്നത്. ദുർബലമായ പ്രതിപക്ഷത്തിന്റെ ഇടങ്ങളെ അതു നികത്തിയില്ലെങ്കിലും വോട്ട് ചെയ്യുന്നതിനപ്പുറം ജനാധിപത്യത്തിൽ പങ്കെടുക്കുന്നവർ പ്രതീക്ഷയാണ്. പക്ഷേ, ഇന്ത്യ ഗേറ്റിലെ യുവാവ് ശ്വാസം മുട്ടിയത് അയാൾക്കുവേണ്ടി മാത്രമല്ലെന്ന് നാം തിരിച്ചറിയണം. അയാളുടെ പേരു തിരയേണ്ടതില്ല, നമ്മുടെ പേരു വിളിച്ചാൽ മതി.
Editorial
ഇന്ത്യക്കാരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു ‘ഭീകരാക്രമണ’ത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഓപ്പറേഷനും ഈ നിമിഷംവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷംതോറും 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്ന വായുമലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അമിത മദ്യപാനംകൊണ്ടു മരിക്കുന്നവരേക്കാൾ ഏകദേശം ആറിരട്ടിയാണ് വായുമലിനീകരണംകൊണ്ടു മരിക്കുന്നവർ.
മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ കഴിഞ്ഞദിവസം ഡൽഹിയിൽ ഇത് ഗുരുതരമായ 421ൽ എത്തി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണെന്നാണ് ആഗോള റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സർക്കാരുകൾ നിഷ്ക്രിയമായിരിക്കുന്നത്? എന്തുകൊണ്ടാണ് മരണവക്ത്രത്തിലുള്ള ജനങ്ങളും അതിനെ ഗൗരവത്തിലെടുക്കാത്തത്? 17 മുതൽ 20 ലക്ഷം മനുഷ്യരെ കരിന്പുക കൊല്ലുന്നത് ഒരൊറ്റ സ്ഫോടനംകൊണ്ടല്ല, ഇന്ത്യയെന്ന തുറന്ന പുകപ്പുരയിലെ മരണവാസത്തിലൂടെയാണത്.
ആർക്കും നേരേ വിരൽ ചൂണ്ടരുത്. ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുന്ന നമ്മുടെ വീട്ടുപരിസരം മുതൽ വൻ വ്യവസായശാലകൾ വരെ ഈ വായുമലിനീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണമുണ്ടാകുന്നതിനു തലേന്ന് ശുദ്ധവായു അവകാശമാണെന്നു പ്രഖ്യാപിച്ച് ഇന്ത്യാ ഗേറ്റിനടുത്ത് പ്രതിഷേധത്തിനെത്തിയവരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.
പക്ഷേ, കരിയില കൂട്ടിയിട്ടു കത്തിക്കുന്നവരോടും കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചിയുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നവരോടും നാം അരുതെന്നു പറയാറില്ല. അങ്ങനെ അതീവ ഗുരുതരമായ കാർബൺ പുറംതള്ളലിനെതിരേ ഫലപ്രദമായ ഒരു നടപടിയുമെടുക്കാത്ത സർക്കാർ ഒന്നാം പ്രതിയും നമ്മളൊക്കെ കൂട്ടുപ്രതികളുമായൊരു കുറ്റപത്രമാണ് വായുമലിനീകരണക്കേസിൽ തയാറാക്കപ്പെടുന്നത്.
ഏതാനും ദിവസം മുന്‍പാണ്, ആഗോള തലത്തില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലാണെന്ന ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ 2025ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇതനുസരിച്ച്, ആഗോളതലത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം പേർ മരിക്കുന്നു. ഇതിൽ 17.2 ലക്ഷവും ഇന്ത്യയിൽ! വായുമലിനീകരണ മരണങ്ങളിൽ 44 ശതമാനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. കൽക്കരിയാണ് മുന്നിൽ. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി 2,98,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങളിൽ പെട്രോള്‍ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന മലിനീകരണം 2,69,000 മരണങ്ങള്‍ക്ക് കാരണമാകുന്നു.
2020നും 2024നും മധ്യേ കാട്ടുതീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്കു കാരണമായി. വീടുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ മലിനീകരണം മൂലം ലക്ഷം പേരിൽ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു. 2022ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022ല്‍ ഇന്ത്യയില്‍ വായുമലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തികനഷ്ടം ജിഡിപിയുടെ 9.5 ശതമാനത്തിനു തുല്യമാണ്; 30 ലക്ഷം കോടി!
വായുമലിനീകരണത്തിലൂടെ ഇന്ത്യയിൽ 2023ൽ 20 ലക്ഷത്തിലധികം പേർ മരിച്ചെന്ന് വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശകലനം നടത്തുന്ന ‘സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025’ റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, പുക ശ്വസിച്ച് ഉടനെ കുഴഞ്ഞുവീണ് ആളുകൾ മരിക്കുകയല്ല. മലിനവായു രോഗങ്ങൾക്കു കാരണമാകുകയോ രോഗങ്ങളുള്ളവരെ അതിവേഗം മരണത്തിലേക്കു നയിക്കുകയോ ആണ്. ഇന്ത്യയിൽ വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 89 ശതമാനവും ഹൃദയസ്തംഭനം, ശ്വാസകോശാർബുദം, സിഒപിഡി (ശ്വാസകോശസംബന്ധ അസുഖം), പ്രമേഹം തുടങ്ങിയവ മൂലമാണെന്ന് കണക്കുകൾ പറയുന്നു.
‘ഇന്ത്യൻ പുകപ്പുര’യിലെ ഈ അകാല മരണങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുകയും ജനങ്ങൾക്ക് അടിയന്തര നിർദേശങ്ങൾ നൽകുകയും വേണം. മേഘാലയയിലെ ബർനിഹാട്ട് പട്ടണത്തിലാണ് ലോകത്തെ ഏറ്റവും മോശമായ വായുനിലവാരം. മലിനമായ തലസ്ഥാന നഗരങ്ങളിൽ ഡൽഹി ഒന്നാമതാണ്. ഫാക്ടറികളും വ്യവസായശാലകളുമാണ് പ്രധാന കാരണം. സർക്കാർ ഇടപെടാതെ അതിനു പരിഹാരമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൺമുന്നിലാണ് സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നത്.
ജനങ്ങൾ കഴിവതും പൊതുഗതാഗതം ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കാത്തപ്പോൾ ട്രാഫിക് ബ്ലോക്കിലും സിഗ്നലുകളിലും നിർത്തിയിടുക, വിറകുപയോഗിച്ചുള്ള പാചകം ഒഴിവാക്കുകയോ പുകയുന്നത് ഒഴിവാക്കുകയോ ചെയ്യുക, മാലിന്യങ്ങളോ പ്ലാസ്റ്റിക്കോ കരിയില പോലുമോ കത്തിക്കാതിരിക്കുക, കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക, സംസ്കരണ-ഉത്പാദനച്ചെലവ് കുറയ്ക്കാൻ വസ്തുക്കൾ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായും നിർബന്ധിതമായും നടപ്പാക്കേണ്ടതാണ്.
അകാലമരണത്തിന് ഇനി ചുണ്ടിലൊരു ബീഡിയോ സിഗരറ്റോ വേണമെന്നില്ല; ശ്വാസമെടുക്കുകയേ വേണ്ടൂ.
Editorial
ഇനിയൊരു മലവെള്ളപ്പാച്ചിൽപോലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഗ്രാമ-നഗരങ്ങളെ വിഴുങ്ങും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്ക് ലക്ഷക്കണക്കിനു സ്ഥാനാർഥികൾ മത്സരിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പിനു തുടക്കമായി. ഡിസംബർ 9, 11 തീയതികളിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. വന്യജീവി-തെരുവുനായ ശല്യവും മാലിന്യനിർമാർജനവും പോലെയുള്ള അടിസ്ഥാന വിഷയങ്ങളാണ് ജനം ഉന്നയിക്കേണ്ടത്. കാരണം, രാജ്യവും സംസ്ഥാനങ്ങളുമൊക്കെ ഭരിക്കുന്നവരാണ് പഞ്ചായത്തുകളിലും കൈകൂപ്പിയെത്തുന്നത്.
കാര്യങ്ങൾ തുറന്നുപറയാൻ ഇതാണു സമയം. അതേസമയം, വർഗീയ-തീവ്രവാദ ശക്തികളിലൂടെയുള്ള ഒരു പരിഹാരത്തിനും ശ്രമിക്കുകയുമരുത്. മത്സരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമൊക്കെ അടുത്തറിയാവുന്നവരോ അയൽക്കാരോ ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതിനപ്പുറം, സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു പെരുമാറ്റച്ചട്ടം നാമെല്ലാം പാലിക്കേണ്ടതുമുണ്ട്. അപരന്റെ വ്യക്തിഹത്യകൊണ്ടല്ല, സ്വന്തം വ്യക്തിമാഹാത്മ്യംകൊണ്ടാകട്ടെ വിജയം. സമ്മതിദാനാവകാശം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത്, ഈ ജനാധിപത്യോത്സവത്തിൽ ലക്ഷ്യബോധത്തോടെ പങ്കെടുക്കാം.
കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറത്തിറക്കും. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ സ്ഥാനാർഥികളും പാർട്ടികളുമൊക്കെ സജീവമായിരുന്നു. വളരെ കുറച്ചിടങ്ങളിൽ മാത്രമേ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനുള്ളൂ. ഒരു വോട്ട് ചെയ്യുക, സ്വന്തം പാർട്ടിയോ സ്ഥാനാർഥിയോ ജയിക്കുക എന്നതിലപ്പുറം അടിസ്ഥാനപരമായ വികസന പ്രക്രിയയിൽ ജനം പങ്കെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്.
രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങൾക്കപ്പുറം നാടിന്റെ വികസനത്തിലാണ് വോട്ടർമാർ പങ്കെടുക്കുന്നത്. ഇനിയുള്ള അഞ്ചു വർഷം നമ്മുടെ ചുറ്റുവട്ടത്തെ കാര്യങ്ങൾ നടത്താനൊരാളെ തെരഞ്ഞെടുക്കുകയാണ്. ഓരോ നാടിനും അതിന്റേതായ ആവശ്യങ്ങളാണുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുതാത്പര്യങ്ങളെ തളർത്തുകയുമരുത്. അതിൽ പ്രധാനം വർഗീയ-തീവ്രവാദ ശക്തികളെ അകറ്റിനിർത്തുക എന്നതാണ്. വർഗീയ പാർട്ടികളെ മാത്രമല്ല, മതേതര പാർട്ടികളുടെ മറവിൽ നുഴഞ്ഞുകയറുന്ന മതഭ്രാന്തരെയും ഒഴിവാക്കുകതന്നെ വേണം.
കേരളത്തിന്റെ പൊതുവായ ചില പ്രശ്നങ്ങളുണ്ട്. തെരുവുനായ-വന്യജീവിശല്യം അതിൽ പ്രധാനമാണ്. മനുഷ്യർ പൊറുതിമുട്ടി. മാലിന്യനിർമാർജനം വലിയ പ്രതിസന്ധിയാണ്. കുടുംബശ്രീക്കാർ മാസത്തിലൊരിക്കൽ പെറുക്കുന്ന പ്ലാസ്റ്റിക് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. നാട്ടിലെ ജലസ്രോതസുകളെല്ലാം കുപ്പത്തൊട്ടിയായി. ജീവിതശൈലീ രോഗങ്ങൾ കേരളത്തെ വിഴുങ്ങിയിട്ടും പൊതു കളിസ്ഥലങ്ങളോ മൈതാനങ്ങളോ പോലുമില്ലാത്തവയാണ് വാർഡുകളിലേറെയും.
അതിരാവിലെ നടക്കാനിറങ്ങുന്നവർക്ക് വാഹനമിടിച്ചും പട്ടി കടിച്ചും പരിക്കേൽക്കുന്നതു പതിവായി. അതുപോലെ, വർഗീയ-തീവ്രവാദ ശക്തികൾ എല്ലാ പാർട്ടികളിലും പിടിമുറുക്കി. അവയെ ഒപ്പം നിർത്തിയുള്ള എല്ലാ സഖ്യങ്ങളും തുറന്നുകാട്ടണം. ഇത്തരക്കാരെ ഒളിപ്പിച്ചു കടത്തുന്ന പാർട്ടികളെ തോൽപ്പിക്കുകയേ നിവൃത്തിയുള്ളൂ. വർഗീയവാദികളും അഴിമതിക്കാരുമൊന്നും പൂട്ടു പൊളിച്ചല്ല പഞ്ചായത്തുകളിലെത്തിയത്. നമ്മൾ ആനയിച്ചിരുത്തിയതാണ്.
പ്രചാരണത്തിനിടയിലും വോട്ടിംഗിനു തലേന്നുമൊക്കെ വ്യക്തിഹത്യകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പതിവാണ്. പക്ഷേ, നിയമസഭയിലും ലോക്സഭയിലും ഉള്ളതുപോലെയല്ല, പഞ്ചായത്തുകളിലോ വാർഡുകളിലോ ഉള്ളവർ ഫലപ്രഖ്യാപനത്തിനുശേഷവും മുഖാമുഖം കാണുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. സത്യം ചെരുപ്പിട്ടെത്തുന്പോഴേക്കും നുണ പഞ്ചായത്ത് മെംബറായിരിക്കരുത്. അതുകൊണ്ട് അടിസ്ഥാന മര്യാദയും മാന്യതയും പാലിക്കണം.
നാല് വോട്ടിനുവേണ്ടി വ്യക്തികളെ അധിക്ഷേപിക്കരുത്. സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പെരുമാറ്റത്തിലേക്ക് ഉറ്റുനോക്കുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും വേണം. ജനം ജാഗ്രത പാലിക്കുകയും ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരുമാണ് ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നത്. നാം അക്കൂട്ടത്തിലില്ലെന്ന് ഉറപ്പാക്കാം.
ഒരു പ്രധാന കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. വാഗ്ദാനങ്ങളോ പ്രകടന പത്രികകളോ എന്തുമാകട്ടെ, അവ എന്നു നടപ്പാക്കുമെന്നു പറയാത്തതൊക്കെ വ്യാജമാണ്. വന്യജീവി-തെരുവുനായ വിഷയങ്ങളിലുൾപ്പെടെ പാർട്ടികളെക്കൊണ്ട് അതു പറയിക്കാനായാൽ വലിയ മാറ്റമുണ്ടാകും. തുടങ്ങാം, വാർഡുകളിലൂടെ മികച്ച ഒരിന്ത്യയെ കെട്ടിപ്പടുക്കാനുള്ള ജനാധിപത്യ പങ്കാളിത്തം.
Editorial
ഏറ്റവും കഴിവുള്ളവരാകണമെന്നില്ല, തോൽക്കാൻ മനസില്ലാത്തവരാണ് ജയിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. തിരുവനന്തപുരത്തു നമ്മളതു കണ്ടു. കഴിവുള്ളവരും തോൽക്കാൻ മനസില്ലാത്തവരുമായ കൗമാരക്കാർ തകർത്തെറിഞ്ഞ റിക്കാർഡുകൾ കായികകേരളത്തെ ഒളിന്പിക്സിലെത്തിക്കാൻ ശേഷിയുള്ളതാണ്. പരിമിതികളുടെ ട്രാക്കുകളിലൂടെ പന്തയക്കുതിരകളാകാൻ അവരെ പരിശീലിപ്പിച്ച കായികാധ്യാപകർക്കും അഭിനന്ദനങ്ങൾ! വലിയ പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ സർക്കാരിനും കഴിഞ്ഞു. പക്ഷേ, ഇന്നലെ വിജയികൾക്കു കൊടുത്ത സ്വർണക്കപ്പിൽ നിറയ്ക്കേണ്ട പലതും ബാക്കിയാണ്.
മികച്ച പരിശീലന സംവിധാനങ്ങളും ഉപയോഗയോഗ്യമായ ട്രാക്കുകളും ആവശ്യത്തിനു കായികാധ്യാപകരും കായികമേഖലയ്ക്കുള്ള ഫണ്ടുമൊക്കെ ഉറപ്പാക്കണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭ ദേശീയ കായികനയം (എൻഎസ്പി) അംഗീകരിച്ചത്. ആഗോള കായികവേദി ലക്ഷ്യമിടുന്ന അതിനോടു ചേർന്നോ അല്ലാതെയോ സംസ്ഥാനവും അടിമുടി പുതുക്കേണ്ടിയിരിക്കുന്നു. ഒരു മെസിയെ ഇവിടെയെത്തിക്കാനുള്ള പ്രകടനപരതയേക്കാൾ എത്രയോ ശ്രേഷ്ഠമാകുമായിരുന്നു ഒന്നിലധികം മെസിമാരെ ലോക കായികവേദിക്കു സമ്മാനിക്കുന്നതിനുള്ള ആത്മാർഥ പ്രയത്നങ്ങൾ!
കൗമാര ഒളിന്പിക്സായ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ ആതിഥേയരായ തിരുവനന്തപുരമാണ് തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായത്. 203 സ്വര്‍ണവും 147 വെള്ളിയും 171 വെങ്കലവുമുള്‍പ്പെടെ 1825 പോയിന്റുമായാണ് അവർ, മുഖ്യമന്ത്രിയുടെ പേരിൽ ഓവറോൾ ചാന്പ്യന്മാർക്ക് ആദ്യമായി പ്രഖ്യാപിച്ച 117.5 പവന് തൂക്കമുള്ള സ്വര്‍ണക്കപ്പുയർത്തിയത്. തൃശൂർ രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. അത്ലറ്റിക്സില് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
മികച്ച സ്കൂളുകളില്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 78 പോയിന്റോടെ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായി. സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി. രാജ 57 പോയിന്റുമായി ഒന്നാമതെത്തി. അത്ലറ്റിക്സില് 16 റിക്കാര്‍ഡുകള്‍ പിറന്നു. കഴിഞ്ഞ വർഷത്തെ എട്ടിൽനിന്ന് ഇരട്ടിക്കുതിപ്പ്. അതായത്, നമ്മുടെ വിദ്യാർഥികളും കായികാധ്യാപകരും തങ്ങളുടെ പരിശ്രമങ്ങളും നേട്ടങ്ങളും ഇരട്ടിയാക്കിയിരിക്കുന്നു. പക്ഷേ, അതേ മികവ് കായികവകുപ്പിന് അവകാശപ്പെടാനാകില്ല.
ഒളിന്പിക്സാണ് നമ്മുടെ ഗോൾ എന്നും അതിലേക്കുള്ള യാത്രയാണ് സ്കൂൾ കായികമേളയെന്നുമുള്ള സമാപന സമ്മേളനത്തിലെ മുഖ്യാതിഥി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ വാക്കുകൾ പ്രസക്തമാണ്. പക്ഷേ, അത്തരം വാക്കുകളുടെ ഉത്തരവാദിത്വബോധം ഏറ്റെടുക്കുന്നില്ലെങ്കിൽ വർത്തമാനകാലത്തെ ആഘോഷത്തിനപ്പുറം ഭാവിയുടെ പ്രതീക്ഷകളെ കേരളത്തിനു സാക്ഷാത്കരിക്കാനാകില്ല. 10 വർഷത്തിനിടെ 22 സിന്തറ്റിക് ട്രാക്കുകളാണ് കായികവകുപ്പ് നിർമിച്ചത്. ആഗോളനിലവാരത്തിലുള്ള സ്റ്റേഡിയങ്ങളെയും ട്രാക്കുകളെയും പരിചയപ്പെടുന്നതും പരിശീലനം നടത്തുന്ന അതേ മികവിൽ മത്സരത്തിനിറങ്ങുന്നതും കായികതാരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും.
പക്ഷേ, ഈ സിന്തറ്റിക് ട്രാക്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണിയില്ല. കോഴിക്കോട്ടും പാലായിലുമൊക്കെ ഇതാണു സ്ഥിതി. ദേശീയ ഗെയിംസിനു വരെ വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയം തകർന്നുകിടക്കുന്നതുകൊണ്ടാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ട്രാക്ക് മത്സരങ്ങൾ നടത്തിയത്. മുടക്കിയ കോടികളെ പിന്നിലാക്കി കെടുകാര്യസ്ഥത കപ്പടിക്കുന്നു.
റവന്യു-ജില്ലാ-സംസ്ഥാന മീറ്റുകൾ നടത്തുന്ന തീയതികളിൽ ഇടവേള കുറവാണെന്ന പരാതിയും പരിഹരിക്കേണ്ടതാണ്. ട്രാക്കിനു പുറത്ത് കുട്ടികളെ ഓടിക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണം. അതുപോലെ പ്രായത്തട്ടിപ്പും ദേശീയ മത്സരത്തിൽ പങ്കെടുത്തയാൾക്ക് അവസരം കിട്ടാതെ വന്നതുമൊക്കെ അന്വേഷിച്ച് കായികമേളയെ കൂടുതൽ സുതാര്യവും സൗഹാർദപരവുമാക്കണം. കായികാധ്യാപകരുടെ ഒഴിവു നികത്തുകയും അവരുടെ പരാതികൾ പരിഹരിക്കുകയും വേണം.
തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനകൾ സമരത്തിലായിരുന്നു. പ്രഥമ കോച്ചുകളായ കായികാധ്യാപകരില്ലാതെ കായികതാരങ്ങളില്ലെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയാൻ വൈകരുത്.
കായികമേളയുടെ ബ്രാൻഡ് അംബാസഡർകൂടിയായ സഞ്ജു സാംസൺ, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ റിക്കാർഡ് നേടിയ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റിക്കാർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി. എമ്മിനെയും ഏറ്റെടുക്കുമെന്ന വാർത്ത പ്രതീക്ഷയുണർത്തുന്നതാണ്. ദേവപ്രിയയ്ക്ക് വീട് നിർമിച്ചു നൽകുമെന്ന സിപിഎം തീരുമാനവും അഭിനന്ദനാർഹമാണ്.
പക്ഷേ, കായിക കേരളത്തിന്റെ സമഗ്രമായ ഏറ്റെടുക്കലാണ് സർക്കാർ നടത്തേണ്ടത്. കഴിവുള്ളവർക്കെല്ലാം അവസരം നൽകുന്ന സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ കായികവകുപ്പ് ഇന്നു തുടക്കമിട്ടാൽ ഈ കൗമാരം ഒരുനാൾ ഒളിന്പിക്സിൽ ഇന്ത്യയുടെ കൊടി പാറിക്കുമെന്നതിൽ സംശയമില്ല. ആത്മപ്രശംസകളുടെ ഗാലറിയിൽനിന്ന് പൊട്ടിപ്പൊളിഞ്ഞ കളിക്കളങ്ങളിലേക്കിറങ്ങിയാലും.
Editorial
ബിഹാറിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്.
ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണോയെന്നറിയാൻ വഖഫ് ഇരകൾക്കും ആപത്ത് തിരിച്ചറിഞ്ഞവർക്കുമൊക്കെ ആഗ്രഹമുണ്ട്. ഇന്ത്യ മുന്നണിയുടെ നയമാണെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കണം.
കോൺഗ്രസ് നടപ്പാക്കിയ നിയമത്തിലെ കൈയേറ്റ വകുപ്പുകളിൽ ഉൾപ്പെടെ ബിജെപി ഭേദഗതി വരുത്തി. ഇതിനെതിരേ മുസ്ലിം സംഘടനകൾ ഹർജി കൊടുത്തെങ്കിലും ജനാധിപത്യ-മതേതര-ഭരണഘടനാ വിരുദ്ധമായ വകുപ്പുകളിലെ ഭേദഗതി സുപ്രീംകോടതിയും തള്ളിക്കളഞ്ഞിട്ടില്ല.
മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ തന്ത്രത്തെക്കുറിച്ച് കേരള ഹൈക്കോടതി നിരീക്ഷിച്ചത് രണ്ടാഴ്ച മുന്‍പാണ്. ഭേദഗതികൾ ചവറ്റുകുട്ടയിലെറിയുമെന്ന് ഇന്ത്യ സഖ്യത്തിന്റെ പേരിലാണ് തേജസ്വി ആണയിട്ടിരിക്കുന്നത്.
ബിഹാറിലെ മുസ്ലിം വോട്ടാണു ലക്ഷ്യം. മറുവശത്ത് ഹിന്ദു വോട്ടും. ഇരുകൂട്ടരും തങ്ങളുടേതായ ന്യായങ്ങൾ നിരത്തി ഇന്ത്യയെ മതത്തിന്റെ പേരിൽ വീണ്ടും വിഭജിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷമാണുള്ളത്. വർഗീയതയും തീവ്രവാദവും വേണ്ടാത്തവർ എവിടെ പോകും?
കത്തിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പു റാലിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് മുസ്ലിം പ്രീണനത്തിന്റെ അങ്ങേയറ്റത്തെത്തിയത്.
“ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയും. രാജ്യത്തെ വർഗീയശക്തികളുമായി എന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും സന്ധി ചെയ്തിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പോഴും അത്തരം ശക്തികളെ പിന്തുണച്ചിട്ടുണ്ട്.
അദ്ദേഹം കാരണമാണ് ആർഎസ്എസും അതിന്റെ പരിവാര സംഘടനകളും സംസ്ഥാനത്തും രാജ്യത്തും വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത്.” തന്റെ പിതാവ് ഹിന്ദുത്വയുമായി സന്ധി ചെയ്തിട്ടില്ലെന്ന് അഭിമാനിക്കുന്ന അദ്ദേഹം മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അപമാനമായി കാണുന്നില്ല. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും അതേ ശൈലിയാണിത്.
അതുകൊണ്ടാണ് യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിനുവേണ്ടിയായിരിക്കണമെന്ന് പച്ചയ്ക്കു വർഗീയത പറയാനും, പറഞ്ഞതിൽ ഖേദമില്ലെന്ന് ആവർത്തിക്കാനും ആളുകൾ ധൈര്യപ്പെടുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് സംഘപരിവാറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്ന രാഷ്ട്രീയകുറ്റം പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്.
എല്ലാ വർഗീയതകളെയും ഒരുപോലെ തോൽപ്പിക്കാനുള്ള ഒരു ശ്രമവും നാം കാണുന്നില്ല. അതിന്റെ ഫലമാണ്; വഖഫ് നിയമത്തെയല്ല, അതിന്റെ നിയമവിരുദ്ധവും ജനദ്രോഹപരവുമായ വകുപ്പുകളെ പോലും തൊടാൻ സമ്മതിക്കില്ലെന്ന ലജ്ജാകരമായ വർഗീയ നിലപാട്. രണ്ടു വർഗീയ-തീവ്രവാദ ചേരികൾക്കിടയിൽ ശ്വാസം മുട്ടുകയാണ് ജനം.
ആഭ്യന്തര വിഷയങ്ങളിൽ മാത്രമല്ല, അന്തർദേശീയ വിഷയങ്ങളിലും ‘മതേതര പാർട്ടി’കളുടെ ഈ പക്ഷപാതം ദൃശ്യമാണ്. അവരുടെ യുദ്ധവിരുദ്ധതയും മനുഷ്യാവകാശ സങ്കടങ്ങളും, കൂട്ടക്കുരുതിക്കും പലായനങ്ങൾക്കുമെതിരേയുള്ള ഐക്യദാർഢ്യങ്ങളുമൊക്കെ ഗാസയ്ക്കപ്പുറത്തെ കുരുതിക്കളങ്ങളിലേക്ക് തിരിഞ്ഞുനോക്കില്ല.
ആഗോള തീവ്രവാദികളെ തീവ്രവാദികളെന്നു വിളിക്കുന്ന പ്രമുഖ നേതാക്കൾക്കുപോലും രക്ഷയില്ല. തങ്ങളുടെ പരമമായ ലക്ഷ്യം ക്രൈസ്തവരും യഹൂദരുമില്ലാത്ത ലോകമാണെന്നു മറയില്ലാതെ പറയുന്ന ആഗോള ഭീകരപ്രസ്ഥാനത്തെ ഇവിടെ വംശീയ-ഫാസിസ്റ്റെന്നല്ല, സ്വാതന്ത്ര്യസമര പോരാളികളെന്നാണു വിളിക്കുന്നത്! ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളെ അഭിസംബോധന ചെയ്യില്ലാത്ത ഇന്ത്യ സഖ്യത്തിന്റെയും വേഷം മാറിയെത്തുന്ന പക്ഷപാതികളുടെയും രാഷ്ട്രീയം ആളുകൾക്കു മനസിലാകുന്നുണ്ട്.
മുസ്ലിം മതമൗലികവാദത്തെ എതിർക്കുകയും സംഘപരിവാറിന്റെ ആൾക്കൂട്ട ഭരണത്തെ എതിർക്കാതിരിക്കുകയും ചെയ്യുന്ന എൻഡിഎ രാഷ്ട്രീയത്തിന്റെ മറുപുറം മാത്രമാണിത്. വർഗീയവിരുദ്ധത ശക്തി പ്രാപിക്കേണ്ടത് ഈ രാജ്യത്തെ ഏറ്റവും വലിയ ആവശ്യമായ കാലത്ത് മതേതരത്വത്തിന്റെ കൊടി ഏറ്റെടുക്കാൻ ആരുമില്ലാതായി.
എൻഡിഎ സഖ്യം ഹിന്ദുത്വയുടെയും, ഇന്ത്യ മുന്നണി മുസ്ലിം പ്രീണനത്തിന്റെയും പതാക വഹിച്ചുകൊണ്ട് മുഖാമുഖം നിന്ന് പരസ്പരം വളർത്തിക്കൊണ്ടിരിക്കുന്നു. പരോക്ഷമായ ഈ ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദി ആരെന്ന തർക്കത്തിനിടയിൽ വിഭജനത്തിന്റെ ആഴമേറുന്നത് ആരുമറിയുന്നില്ല.
വഖഫ് പോലുള്ള കൈയേറ്റ നിയമത്തെയും നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ക്രൈസ്തവ സ്ഥാപനങ്ങളിലേക്കുള്ള മതമൗലികവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റത്തെയും ചെറുക്കാൻ ശ്രമിച്ചാൽ, ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടി ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുന്ന നികൃഷ്ട രാഷ്ട്രീയം പുറത്തെടുക്കും.
അല്ലെങ്കിൽ സംഘപരിവാറാക്കും. ഉത്തരേന്ത്യയിലെ സംഘപരിവാർ ആക്രമണങ്ങളെ ചെറുക്കണമെങ്കിൽ കേരളത്തിലെ മതമൗലികവാദങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികൾ കൈവെടിയേണ്ടതാണ്. വർഗീയതയും തീവ്രവാദവും അത്ര ആപത്കരമായി വളർന്നുകഴിഞ്ഞു. ഇതുവരെ വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത സമുദായങ്ങളിലും അത്തരം മുളകൾ പൊട്ടിത്തുടങ്ങിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കാൻ കോൺഗ്രസ് സർക്കാരുകൾക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇന്ത്യ സഖ്യം അധികാരത്തിലെത്താൻ കാത്തിരിക്കുന്നത് ഹിന്ദുത്വയുടെ മർദനമേറ്റവരും മതേതര ചിന്താഗതിയുള്ളവരും മാത്രമല്ല, അവലും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കാൻ മുന്നറിയിപ്പു തന്നവർ ഉൾപ്പെടെ കറകളഞ്ഞ മതമൗലികവാദികളുമുണ്ടെന്നു തിരിച്ചറിയണം.
ഭരണഘടനയെ കൈയിൽ പിടിച്ചാൽ പോരാ, നെഞ്ചിലേറ്റണം. രാഹുൽ ഗാന്ധിക്കൊപ്പം ഭരണഘടനയും പൊക്കിപ്പിടിച്ചു നടന്നയാളാണ് ഇപ്പോൾ വഖഫിലെ അധിനിവേശ വകുപ്പുകളിൽ വരുത്തിയ ഭേദഗതികൾ ചവറ്റുകുട്ടയിലെറിയുമെന്നു പറഞ്ഞത്. ആ പ്രസംഗവും ഇന്ത്യ മുന്നണി നേതാക്കളുടെ നിശബ്ദതയും കേരളത്തിലും വാചാലമാകുന്നത് മറക്കരുത്.